കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ കവർച്ച നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപത്തുവച്ചാണ് സംഭവം. പൈലിംങ്ങ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ 2021 ഡിസംബർ 6 തിങ്കളാഴ്ച ഉച്ചസമയത്ത് പാവമണി റോഡിലുള്ള ബീവറേജ് ഷോപ്പിനു സമീപം നിൽക്കുമ്പോൾ നാലു പേർ വന്ന് വളയുകയും മർദ്ദിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി നാലായിരം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് കൊണ്ടുപോവുകയുമായിരുന്നു.
നാലംഗ കവർച്ചാ സംഘത്തിലെ സംഘത്തിലെ മൂന്നുപേർ പോലീസ് പിടിയിലായി. വയനാട് സ്വദേശികളായ പുൽപ്പള്ളി മണൽവയൽ കാളിപറമ്പിൽ വിശ്വരാജ് (40),കല്പറ്റ ഗ്രീൻ വർഗ്ഗീസ് കോളനിയിൽ ബാബു (33), കോഴിക്കോട് കുരുവട്ടൂർ ഉണി പറമ്പത്ത് താഴം ചൈത്രം വീട്ടിൽ ലജ്പത് (48) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു.
പ്രതികളെല്ലാം തന്നെ മുൻപും മോഷണം, കവർച്ചകേസുകളിൽ ഉൾപ്പെട്ടവരാണ്. വിശ്വരാജിനെ കെ എസ് ആർ ടിസി ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്നും മറ്റു രണ്ട് പേരെ എസ് കെ ടെമ്പിൾ റോഡ് പരിസരത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലെ നാലാമനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സബ്ബ് ഇൻസ്പെക്ടർ എസ്. അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. .കസബ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.അഭിഷേക് സിപിഒ മാരായ വി.കെ.പ്രണീഷ്, ഇ.ശ്രീജേഷ്, പി.മനോജ്,പി.പവിത്രൻ ഡ്രൈവർ സിപിഒ എം.സക്കറിയ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

