കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കേസിൽ ഹർജിക്കാരൻ ഉന്നയിക്കാത്ത കാര്യങ്ങളും കേസിലെ നിർണായക വിവരങ്ങളും ഹൈക്കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് എ.ഡി.ജിപി.എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി .മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി.അജിത് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം .
കേസിൽ സിബിഐയെ ഇടപെടുത്താനുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അമിതാവേശം ലഘുവായി കാണാനാവില്ല. സിബിഐ അന്വേഷണം ആവശ്യമില്ല. അജിത്തിനെതിരെ മോൻസൺ നൽകിയ പരാതികൾ കളവാണെന്ന് പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഹർജിയുടെ ലക്ഷ്യം നിറവേറി.അതിനാൽ ഹർജിയിലെ തുടർനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി 2021 ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി

