തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവർക്കെതിരായ തുടർനടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാലയങ്ങൾ തുറന്ന് ഒരുമാസമായിട്ടും അധ്യാപക അനധ്യാപകരിലെ വാക്‌സിനേഷൻ പൂർത്തിയായിട്ടില്ലെന്നു സമ്മതിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി. ഇതുവരെ വാക്‌സിൻ എടുക്കാത്ത അയ്യായിരത്തോളം പേരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. എല്ലാവരും വാക്‌സിൻ എടുക്കാൻ തയാറാകണം.
വിഷയം കൊവിഡ് ഉന്നതതല സമിതിയേയും ദുരന്തനിവാരണ അതോറിറ്റിയേയും അറിയിക്കും. ചില അധ്യാപകർ വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരുന്നുണ്ട്.
കൊറോണ വൈറസിന്റെ വകഭേദങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ കർശന മുന്നൊരുക്കങ്ങൾ എടുത്തെങ്കിൽ മാത്രമേ പ്രതിരോധം തീർക്കാനാകൂ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

