ശബരിമല ശർക്കര വിവാദം; ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമല ശർക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി. സന്നിധാനത്ത് പ്രസാദ നിർമ്മാണത്തിനുപയോഗിച്ച ശർക്കര കൃത്യമായ ഗുണനിലവാരം ഉള്ളതാണോ എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ഹർജി 24/11/21 ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ‍ ആണ് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.

ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമെ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരിശോധനയില്‍ നിശ്ചിത ഗുണനിലവാരുണ്ടെന്ന് തെളിയിക്കുന്ന ശര്‍ക്കരയടക്കമുള്ള സാമഗ്രികള്‍ സന്നിധാനത്ത് ഉപയോഗിക്കാറുള്ളൂ. നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →