വയനാട്: ലോക പ്രമേഹദിനാചരണത്തിൻ്റെയും, ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം തിങ്കളാഴ്ച സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച എൻ.സി.ഡി കിയോസ്ക്കിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ടി.കെ രമേശ് നിർവ്വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി തുടങ്ങിയവർ പങ്കെടുക്കും.
‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നതാണ് നവംബർ 14 ലോക പ്രമേഹദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുക, ആരോഗ്യ രംഗം സജ്ജമാക്കുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. സംസ്ഥാനത്ത് പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പും, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയത്. ഐ.സി.എം.ആറും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തിലും സംസ്ഥാനത്തെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതൽ എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക, ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കണ്ടെത്തിയ രോഗികൾക്ക് മതിയായ ചികിത്സ നല്‍കി വരുന്നുണ്ട്.

