മണിചെയ്യിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കോയമ്പത്തൂരില്‍ നിന്നും പിടിയിൽ

തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന്‍ മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും പോലീസ് പിടികൂടി. തൃശ്ശൂര്‍ അമ്മാടത്തുള്ള ചിറയത്ത് വീട്ടില്‍ ജോബി (43) ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടില്‍ വീട്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ ടൗണില്‍ എസ് ജെ അസ്സോസിയേറ്റ്സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിട്ടത്. മണിചെയിന്‍ മാതൃകയില്‍ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങ് ബിസിനസ്സ് പ്രവര്‍ത്തിച്ചിരുന്നത്. തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച്‌ ബിസിനസ്സിനെ കുറിച്ച്‌ പരിചയപ്പെടുത്തുകയാണ് ഇവര്‍ ആദ്യം ചെയ്തത്.

ട്രേഡിങ്ങിനായി പണം സ്വരൂപിക്കാൻ എന്ന പേരിൽ പണം നല്‍കുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസര്‍ ഐഡിയും പാസ്സ് വേഡും നല്‍കുകയുമായിരുന്നു. ഈ പാസ്സ് വേഡ് ആപ്ളിക്കേഷനില്‍ നല്‍കുന്നതോടെ ഇവര്‍ നല്‍കുന്ന തുകയ്ക്ക് തുല്ല്യമായ ഡോളര്‍ വാലറ്റില്‍ ക്രെഡിറ്റ് ആകുന്നത് ആപ്ളിക്കേഷനില്‍ കാണിക്കും. മറ്റൊരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേര്‍ക്കുന്നതോടെ അവര്‍ക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റില്‍ ലഭിക്കും എന്നും ഇവർ പണം മുടക്കിയവരെ വിശ്വസിപ്പിച്ചു.

ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റില്‍ വര്‍ദ്ധിക്കുന്ന ഡോളര്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റിയാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് ഇവര്‍ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികള്‍ കൂടിവന്നതോടെ പ്രതികള്‍ സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു.

തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതിയെ തുടർന്ന് നെടുപുഴ പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കോയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ഒരു മാസത്തോളമായി കോയമ്പത്തൂരിലെ ലോഡ്ജില്‍ ഒളിവിലായിരുന്ന പ്രതികള്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →