തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് കേസ്: ഒന്നാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടു നികുതി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ക്യാഷറായ സുനിതയാണ് അറസ്റ്റിലായത്. നേരത്തേ സുനിതയടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സൂപ്രണ്ട് എസ്.ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്. സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്‍റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയത്.

ശ്രീകാര്യം സോണൽ ഓഫീസിൽ ക്രമക്കേട്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സോണൽ ഓഫീസുകളിലും പ്രത്യേക പരിശോധന നടത്താൻ മേയർ നിർദേശിക്കുകയായിരുന്നു. ശ്രീകാര്യത്ത് രണ്ട്‌ ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിലാണ്‌ നേമത്തും ഗുരുതര ക്രമക്കേട് കണ്ടെത്തിയത്‌.

ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫീസുകളിലും പ്രശ്‌നങ്ങളുണ്ടായതായും കണ്ടെത്തി. കുറ്റക്കാരായ ജീവനക്കാർക്കെതിരെ പണാപഹരണത്തിനും ഗൂഢാലോചനയ്ക്കും വ്യാജരേഖ ചമച്ചതിനും ക്രിമിനൽ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കാൻ മേയര്‍ പൊലീസിന്‌ നിർദേശം നൽകിയിരുന്നു. കണക്കുകൾ പരിശോധിക്കാൻ നഗരസഭാതലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ അന്ന് വ്യക്തമാക്കിയിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →