തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു

വിശാഖപട്ടണം: തലയ്ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ അഥവാ രാമകൃഷ്ണ (66) ചത്തീസ്ഗഡിലെ വനത്തിനുള്ളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2003 ല്‍ അലിപിരിയില്‍ മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്കുനടന്ന ആക്രമണം, 37 ഗ്രേഹണ്ട് സ്‌പെഷല്‍ ഫോഴ്‌സസ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ട ബാലിമേല ആക്രമണം, മുന്‍കേന്ദ്രമന്ത്രി ഡി. പുരന്ദരേശ്വരിയുടെ ഭര്‍തൃപിതാവ് ദഗുബട്ടി ചെഞ്ചു രാമയ്യ വധം, മല്‍ക്കാഗിരി കലക്ടറെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രാമകൃഷ്ണ. ആര്‍.കെ, സാകേത് എന്നീപേരുകളിലും അറിയപ്പെട്ടിരുന്ന രാമകൃഷ്ണ കുറച്ചുനാളായി രോഗബാധിനായിരുന്നു. എന്നാണ് മരിച്ചതെന്ന് വിവരം കൃത്യമായി ലഭ്യമായിട്ടില്ല.

2004 ല്‍ അവിഭക്ത ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി സമാധാനചര്‍ച്ചകള്‍ക്കടക്കം നേതൃത്വം കൊടുത്ത മാവോയിസ്റ്റ് നേതാവാണ് രാമകൃഷ്ണ. ഗുണ്ടൂര്‍ജില്ലയിലെ തുമ്രുപെട്ട സ്വദേശിയാണ്. ആന്ധ്രാ-ഒഡീഷ അതിര്‍ത്തികളിലെ മാവോയിസ്റ്റ് വിമതരുടെ പ്രധാന മാര്‍ഗനിര്‍ദേശി ആയിരുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ പ്രധാനനോട്ടപ്പുള്ളി ആയിരുന്നു രാമകൃഷ്ണ. രണ്ടുസംസ്ഥാനങ്ങളിലും നടന്ന പല ആക്രമണങ്ങളുടേയും സൂത്രധാരനുമായിരുന്നു.ആന്ധ്രാ, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെട്ടുന്ന ത്രികോണ മേഖലയിലെ മാവോയിസ്റ്റ് ബേസിന്റെ മേധാവിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →