ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ ; ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ സംബന്ധിച്ച റിപ്പോർടിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും പീഡനകഥകൾ തുറന്ന് പറയാൻ അവർ കാണിച്ച ധൈര്യത്തെ അഭിന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് പ്രാർത്ഥനകൾ നേരുന്നു.പെട്ടെന്ന് തന്നെ അവർ വേദനകളിൽ നിന്നകന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ. സത്യങ്ങൾ തുറന്ന് പറയാൻ അവർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’. മാർപാപ്പ പറഞ്ഞു.

ഒക്റ്റോബർ 4 നാണ് ഫ്രഞ്ച് കത്തോലിക്കാ സഭയുടെ ഞെട്ടിപ്പിക്കുന്ന ബാലപീഡനങ്ങളുടെ കഥ പുറത്ത് വന്നത്. ഏഴ് പതിറ്റാണ്ടിനിടെ രണ്ട് ലക്ഷത്തിലധികം ബാലികമാര്‍ കത്തോലിക്ക സഭയിലെ പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബാലപീഡകരായ 2,900 മുതൽ 3,200 വരെ ആളുകൾ സഭയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പുരോഹിതരും സഭയുടെ മറ്റ് അംഗങ്ങളും ഉൾപ്പെടും.

സഭയ്ക്കകത്തെ ബാലപീഡനത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നതിനു പിറകെയാണ് രണ്ടര വർഷങ്ങൾക്കുമുൻപ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്.

കത്തോലിക്കാ സഭ തന്നെയാണ് ഴാങ് മാർക്കിന്‍റെ അധ്യക്ഷതയിൽ സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ലോകവ്യാപകമായി സഭയെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന പരാതികൾക്കു പിറകെയാണ് ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡന സംഭവങ്ങൾ പുറത്ത് വരുന്നത്.

നിയമവിദഗ്ധർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹികശാസ്ത്രജ്ഞർ, മതപണ്ഡിതർ അടക്കം 22 പേരാണ് സ്വതന്ത്ര അന്വേഷണ കമ്മീഷനിലുണ്ടായിരുന്നത്. പൊലീസ് രേഖകളും ഇരകളുമായി നടത്തിയ അഭിമുഖങ്ങളും അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.2,500 പേജുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →