അഷ്ടമുടിക്കായി കൈകോര്‍ത്ത് നാടാകെ

കൊല്ലം: ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. അഷ്ടമുടി കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട ജനകീയ പരിപാടിയുടെ തുടക്കമാണ് അഷ്ടമുടി കായല്‍ പുനരുജ്ജീവന പദ്ധതി. ഇത് വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.

സംസ്ഥാനമൊട്ടാകെയുള്ള കായലുകളുടെ സംരക്ഷണം, ഡാമുകളുടെ ആഴം കൂട്ടല്‍, നദികളുടെ വീണ്ടെടുപ്പ് എന്നിവയ്ക്കായി സര്‍ക്കാര്‍ ഈ വര്‍ഷം 50 കോടിയാണ് ചെലവഴിക്കുക. വിവിധ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നിര്‍വഹണം. എന്നും മന്ത്രി വ്യക്തമാക്കി.

കായല്‍ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി ലിങ്ക് റോഡില്‍ നിന്ന് വരുന്ന മാലിന്യങ്ങളുടെ ഒഴുക്ക് തടയും. ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ നിര്‍മിക്കും. ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലെയും കായലിനോട് ചേര്‍ന്നുള്ള 12 പഞ്ചായത്തുകളിലെയും കുട്ടികളെ കായല്‍ മാലിന്യമുക്ത പ്രതിജ്ഞ എടുപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയും പങ്കാളിയായി. വല ഉപയോഗിച്ച് കായലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മന്ത്രിയോടൊപ്പം കെ.സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ എന്നിവരും ഉണ്ടായിരുന്നു.

അഷ്ടമുടിയെ വീണ്ടെടുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തില്‍ നാടൊന്നായി പങ്കുചേര്‍ന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് കൈകോര്‍ത്തത്. 16 കടവുകളിലായി തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ബഹുജന-വിദ്യാര്‍ത്ഥി സംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍, കക്കാവാരല്‍ തൊഴിലാളികള്‍, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ശുചീകരണത്തിനിറങ്ങി.

കൊല്ലം കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയാണ് കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ എട്ടു വരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരും. കക്കാ വാരല്‍ തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് അടിത്തട്ടിലെ പ്ലാസ്റ്റിക് നീക്കം ചെയ്യും. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

ഉദ്ഘാടന ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുകയും വിവര ശേഖരണ കായല്‍ യാത്ര നടത്തുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →