ന്യൂഡൽഹി: മഹാത്മാഗന്ധിയുടെ 152 ആം ജൻമവാർഷികം ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി നിരവധിപേർ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പുഷ്പാർച്ചന നടത്തി.
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വമത പ്രാർത്ഥനയും നടന്നു. സബർമതി ആശ്രമത്തിലും വിപുലമായ രീതിയിൽ ഗാന്ധി ജയന്തി ആചരിച്ചു. ഗാന്ധി മുന്നോട്ട് വെച്ച സമാധാനത്തിൻറെ പാതയിൽ സഞ്ചരിച്ച് ലോകം മെച്ചപ്പെട്ടതാക്കാമെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ആൻറോണിയോ ഗുട്ട്രസ് ട്വിറ്ററിൽ കുറിച്ചു.
ഗാന്ധിയൻ ആശയങ്ങൾ ഇന്നും പ്രചോദനവും പ്രസക്തവുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ”ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു.
അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്”. ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനങ്ങളിലും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധി പാർക്കിലെ മഹാത്മജി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തി. ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

