വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത-ആരോഗ്യകര പഠന സാഹചര്യം ഉറപ്പാക്കും : കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് സാന്നിദ്ധ്യം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഇതിനായി നടപ്പിലാക്കുമെന്ന് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലിയരുത്താന്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ വ്യക്തമാക്കി.

കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അവ മാറ്റിസ്ഥാപിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശുചിത്വമിഷന്‍ പഞ്ചായത്ത്തല കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി നിര്‍വഹിക്കണം. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 15ന് മുമ്പായി മാറ്റി സ്ഥാപിക്കും.

കോളജുകളില്‍ എന്‍.എസ്.എസ്, എന്‍.സി.സി വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ ഒക്ടോബര്‍ 20 ന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. കെ.എസ.്ആര്‍.ടി.സി സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് പാക്കിംഗ് കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കും. പുറത്തുനിന്നുള്ളവരെ സ്‌കൂളുകളില്‍ പരിമിതമായി പ്രവേശിപ്പിക്കും. പൊതു ചടങ്ങുകളും കൂട്ടംചേരലും സ്‌കൂളിനുള്ളില്‍ അനുവദിക്കില്ല.

അധ്യാപകര്‍, അനദ്ധ്യാപകര്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് ജീവനക്കാര്‍ തുടങ്ങിയവരുടെ വാക്സിനേഷനും സമയബന്ധിതമായി നടപ്പിലാക്കണം. സ്‌കൂള്‍ പരിധിയിലും വിദ്യാര്‍ഥികളുടെ യാത്രാമാര്‍ഗത്തിലും കോവിഡ് മാനദണ്ഡ പാലനം ഉറപ്പുവരുത്തണം. പി.ടി.എ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, തദ്ദേശഭരണ പ്രതിനിധികള്‍, എസ്.എച്ച്.ഒ മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റി ഇതിനായി രൂപീകരിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും. ബസ്, ഓട്ടോറിക്ഷകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ പരിശോധിക്കാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. ആയിരത്തി മുന്നൂറോളം സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനാല്‍ രോഗവ്യാപനത്തോത് കുറയ്ക്കുന്നതിന് ക്വാറന്റൈന്‍ ലംഘനങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ക്വാറന്റൈന്‍ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കുന്നതിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം വിനിയോഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →