കാസർകോട്: സംസ്ഥാന സർക്കാരിന്റെ ജനകീയ ക്ഷേമ പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിന് കാസറഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ കവാടം പരിപാടി സംപ്രേഷണം ആരംഭിച്ചു. രജതശോഭയിൽ ജനകീയാസൂത്രണം എന്ന തലക്കെട്ടിലാണ് ആദ്യ പരിപാടി. കാൽ നൂറ്റാണ്ട് കാലത്തെ ആസൂത്രണ പ്രക്രിയയിൽ ജില്ല കൈവരിച്ച നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളുമാണ് ചർച്ച ചെയ്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഇ. പദ്മാവതി, പ്രഥമ ജില്ലാ കോർഡിനേറ്റർ പപ്പൻ കുട്ടമത്ത്, മുൻ ജില്ല കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തു കോർഡിനേറ്റർ ആയിരുന്ന രാജാറാം ചെറക്കോട് തുടങ്ങിയവർ ആണ് ചർച്ചയിൽ പങ്കെടുത്തത്. കേരള മീഡിയഅക്കാദമി എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ നരിക്കുട്ടി ആയിരുന്നു മോഡറേറ്റർ.
ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖല, പശ്ചാത്തല വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയിൽ ജനകീയാസൂത്രണ പദ്ധതി ചെലുത്തിയ സ്വാധീനം എന്നിവയൊക്കെ സമഗ്രമായി വിശകലനം ചെയ്യുന്നതായിരുന്നു പരിപാടി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള വികസന രേഖ തയ്യാറാക്കിയതും സ്‌കൂളുകളുടെ പ്രവർത്തന അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ, ജില്ലാ ആശുപത്രി അടക്കമുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഉണ്ടായത്, പശ്ചാത്തല മേഖലയിൽ മെച്ചപ്പെട്ട റോഡുകൾ വന്നതുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. പുതു തലമുറക്ക് ആസൂത്രണ പ്രക്രിയയുടെ തുടക്കം അറിയുന്നതിനായി ആദ്യകാലത്തെ അനുഭവങ്ങളും പങ്കു വെച്ചു.
കാസർകോട് വിഷൻ ചാനലിൽ എല്ലാ ശനിയാഴ്ചയും രാത്രി 9.30നാണ് കവാടം സംപ്രേഷണം ചെയ്യുന്നത്. പരിപാടിയിലൂടെ മൂന്ന് ഭാഗങ്ങളിലായി രജതശോഭയിൽ ജനകീയാസൂത്രണം എന്ന പ്രത്യേക പരിപാടി പ്രേക്ഷകരിൽ എത്തും.

