സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യ ശ്രമം കത്തിക്കാന്‍; പണിക്കന്‍കുടി കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

ഇടുക്കി: ഇടുക്കി പണിക്കന്‍കുടി കൊലപാതക കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി ബിനോയി കുറ്റം സമ്മതിച്ചതായി പൊലീസ്. സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

ജീവനോടെ കത്തിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെന്നും പിന്നീട് കുഴിച്ചുമൂടാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി ബിനോയ് പൊലീസിനോട് പറഞ്ഞു.

Read Also: മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് ബിനോയിയുടെ മൊഴി

ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ താമസമാക്കിയ സിന്ധുവുമായി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ സിന്ധു മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നുമാണ് ബിനോയ് പൊലീസിന് നല്‍കിയ മൊഴി.

സിന്ധു മറ്റോരോ ആയി ഫോണില്‍ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയില്‍ സിന്ധുവിനെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.

പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം 06/09/21 തിങ്കളാഴ്ചയാണ് പെരുഞ്ചാംകുട്ടിയില്‍ വച്ച് പൊലീസ് പിടിയിലായത്. ആദ്യം തമിഴ്‌നാട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പിന്നീട് തൃശ്ശൂരും പാലക്കാടും കോട്ടയത്തുമൊക്കെയായി കഴിഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് ഇടുക്കിയിലെ പെരുഞ്ചാംകുട്ടിയിലെത്തിയത്. ഉള്‍വനത്തിലാണ് ഒളിച്ചത്. ഇതിനിടെ സുഹൃത്തിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ബിനോയിയെ കണ്ടെത്തുന്നത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →