തിരുവനന്തപുരം: വഴയില – പഴകുറ്റി അന്തർസംസ്ഥാന പാത നിർമാണം വേഗത്തിലാക്കും: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: തിരുവനന്തപുരം – തെങ്കാശി അന്തർസംസ്ഥാന പാതയിലെ വഴയില മുതൽ പഴകുറ്റി വരെയുള്ള ഭാഗം നാലുവരിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി യാഥാർഥ്യമാകന്നതോടെ നെടുമങ്ങാട് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര സുഗമമാകും. നിലവിൽ ഒരു മണിക്കൂറോളമാണു യാത്രയ്‌ക്കെടുക്കുന്നത്. ഇവിടുത്തെ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പെട്ടുപോകുന്നതും പതിവ്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുകയും വാണിജ്യ, ടൂറിസം മേഖലയിൽ വലിയ പുരോഗതിയുണ്ടാകുകയും ചെയ്യും.

കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിക്കായി പ്രത്യേകം നിയോഗിച്ച ലാൻഡ് അക്വിസിഷൻ തഹസിൽദാരാണു മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടത്തുന്നത്. ഇത് സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കും. ഘട്ടംഘട്ടമായി സ്ഥലമേറ്റെടുപ്പും പദ്ധതി നിർവഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തികവർഷംതന്നെ നിർമാണഘട്ടത്തിൽ എത്തും.

279.31 കോടി രൂപ നിർമാണത്തിനും 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉൾപ്പെടെ 338.53 കോടി രൂപയുടെ പദ്ധതിക്കാണു സാമ്പത്തികാനുമതി ലഭിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റാണു പദ്ധതി നിർവഹണം നടത്തുന്നത്. ജില്ലയുടെ വടക്കു കിഴക്കൻ  മേഖലയിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമാണു പദ്ധതി പൂർത്തീകരണത്തിലൂടെ നടപ്പാക്കുന്നത്. പദ്ധതി അട്ടിമറിക്കാൻ ചില കോണുകളിൽനിന്നു ശ്രമം നടക്കുന്നതായും അത്തരം നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →