തിരുവനന്തപുരം: . വീടിന് മുന്നിൽ നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഐഎൻടിയുസി തൊഴിലാളികൾ വീടാക്രമിച്ചു. . ഗേറ്റും ജനൽ ചില്ലുകളും ആക്രമത്തിൽ നശിച്ചതായി വീട്ടുടമ പരാതിപ്പെട്ടു. ബാലരാമപുരത്താണ് സംഭവം. വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസിയും അന്വേഷണം പ്രഖ്യാപിച്ചു. വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുൾ റഷീദിന്റെ വീടാണ് കഴിഞ്ഞദിവസം അടിച്ച് തകർത്തത്. വീടിന് മുന്നിൽ ഓട്ടോയിലിരുന്ന് മദ്യപിച്ചത് റഷീദും മകനും ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇത് വകവയ്ക്കാതെ ഇവർ മദ്യപാനം തുടരുകയായിരുന്നു.
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെ തൊഴിലാളികൾ പ്രകോപിതരാകുകയും തുടർന്ന് ചീത്തവിളിച്ചുകൊണ്ട് വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. ഗേറ്റും ജനൽചില്ലുകളും കല്ലേറിൽ തകർന്നു. ആക്രമണം തടയാനെത്തിയ റഷീദിന്റെ ഭാര്യയെയും അസഭ്യം പറഞ്ഞു. ഗേറ്റ് തകർത്ത സംഘം വീട് കയറിയും അസഭ്യം തുടർന്നതോടെ നാട്ടുകാർ ഇടപെട്ടു. കെ ആൻസലൻ എംഎൽഎയുടെ പിഎ ഷാനവാസും ഇടപെട്ടതോടെ അദ്ദേഹത്തെയും മർദ്ദിച്ചുവെന്നാണ് പരാതി. കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് ഐഎൻടിയുസി തൊഴിലാളികളായ നവാസ് റിയാസ് ഷഫീർ എന്നിവർക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് കിട്ടിയ ശേഷം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ പറഞ്ഞു

