ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. ഉത്തർപ്രദേശിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ്.
കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത്. അന്ന് കര്‍സേവകരെ തടയാതെ യു പി പൊലീസ് കാവല്‍ നിന്നത് വിവാദമായിരുന്നു. ബാബരി മസ്ജിദ് കേസില്‍ പ്രതിയാക്കപ്പെട്ടിരുന്നു.
സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കല്യാൺ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്യാൺ സിങിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വഷളാകുകയായിരുന്നു. കല്യാൺ സിങ് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

