ന്യൂഡൽഹി: പെഗാസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ കോടതി 17/08/21 ചൊവ്വാഴ്ച ഫയലിൽ സ്വീകരിച്ചു.
ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി, ഹർജിക്കാർക്ക് ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.
പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയർ ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതിൽ നിയമതടസമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.
തുടർന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് കോടതി നിലപാടെടുത്തു. എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ച കോടതി കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

