രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കണം; ഫേസ്ബുക്ക് ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍.

ഇക്കാര്യം അറിയിക്കാന്‍ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനെ എന്‍.സി.പി.സി.ആര്‍ നേരിട്ട് വിളിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ആരാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ വീഡിയോയെന്ന് എന്‍.സി.പി.സി.ആര്‍ പറഞ്ഞു.

ഫേസ്ബുക്ക് ഇന്ത്യയിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗം മേധാവി സത്യ യാദവിനോട് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഓഗസ്റ്റ് 17 ന് ഹാജരാകാനാണ് എന്‍.സി.പി.സി.ആര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇതേ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കാലത്തേക്ക് ലോക്ക് ചെയ്തിരുന്നു. ഇത് പിന്‍വലിച്ച അതേദിവസമാണ് ഫേസ്ബുക്കിനോട് എന്ത് നടപടി സ്വീകരിച്ചെന്ന് ഇപ്പോള്‍ എന്‍.സി.പി.സി.ആര്‍ ചോദിച്ചിരിക്കുന്നത്.

രാഹുലിന്റെ അക്കൗണ്ടിലെ വീഡിയോ നീക്കം ചെയ്യണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഗാന്ധിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിനെതിരെ നടപടി വേണമെന്നും എന്‍.സി.പി.സി.ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി നങ്കലിലെ ഈ മാസം ആദ്യമാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →