തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.
ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും സുനിൽ കുമാർ അംഗത്വം നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നാലാം പ്രതി കിരണിന് ബാങ്കിൽ കിരണിന് മാത്രം ബാധ്യത 33.29 കോടി രൂപയാണ്. തുക കിരണിന്റെയും ഭാര്യ അനുഷ്ക മേനോന്റെയും അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്.
അഞ്ച് സ്ഥാപനങ്ങളിലാണ് പ്രതികൾ തുക നിക്ഷേപിച്ചത്. 1.തേക്കടി റിസോർട്സ് 2. പെസ്സോ ഇൻഫ്രാസ്ട്രക്ചർ 3. മൂന്നാർ ലക്ഷ്വറി ഹോട്ടൽസ് 4. സി സി എം ട്രെഡേഴ്‌സ് 5. കാട്രിക്സ് ലൂമനന്റ്സ് ആൻഡ് സോളാർ സിസ്റ്റം, എന്നീ സ്ഥാപനങ്ങളിലാണ് തുക നിക്ഷേപിച്ചത്.
10/08/21 ചൊവ്വാഴ്ചകോടതിയിൽ ഹാജരാക്കിയ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്ന സൂചനയുണ്ട്. അഞ്ച് സ്ഥാനങ്ങളിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനിൽ കുമാറിന്റെ മൊഴി. സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളേയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്.
അതേസമയം, ബാങ്ക് തട്ടിപ്പിൽ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തി. സഹകരണ വകുപ്പ് നിയോഗിച്ച സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകി. ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കേസിൽ 11/08/21 ബുധനാഴ്ച സുപ്രധാന നീക്കങ്ങൾക്ക് സാധ്യതയുണ്ട്. ബിജു കരീം ഉൾപ്പെടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒന്നുകിൽ ഇവർ കീഴടങ്ങിയേക്കും, അല്ലെങ്കിൽ ഇവർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്.

