കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാരകേന്ദ്രം തെരഞ്ഞെടുത്ത് സർക്കാരിൽ വിശദ പദ്ധതി തയ്യാറാക്കി നൽകാൻ തീരുമാനം. ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക എന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലിന്റോ ജോസഫ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
പുതുപ്പാടി പഞ്ചായത്തിൽ ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റ്, കോടഞ്ചേരി -മേലേ മരുതിലാവ്, തിരുവമ്പാടി -പതങ്കയം, കൂടരഞ്ഞി -കക്കാടംപൊയിൽ, കാരശ്ശേരി- ഇരുവഴിഞ്ഞി- മുക്കം കടവ്, കൊടിയത്തൂർ- ഇരുവഴഞ്ഞി -ചെറുവാടിക്കടവ്, മുക്കം – ഇരവഴിഞ്ഞിതീരം- തൃക്കുടമണ്ണ എന്നിവടങ്ങളിലെ വിനോദസഞ്ചാര സാധ്യതകളാണ് വർദ്ധിപ്പിക്കുക.
ചുരം- തുഷാരഗിരി- അരിപ്പാറ- കക്കാടംപൊയിൽ- നിലമ്പൂർ ടൂറിസം കോറിഡോർ ആയി പ്രഖ്യാപിക്കുന്നതിനും തിരുവമ്പാടിയിൽ കുടിയേറ്റ സ്മാരക നിർമ്മിക്കുന്നതിനും ഇരവഴിഞ്ഞി പുഴയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജല ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അലക്സ് തോമസ്, മേരി തങ്കച്ചൻ, ഷംലൂലത്ത് വിളക്കോട്ടിൽ, വി.പി സ്മിത, മെഴ്‌സി പുളിക്കാട്ട്, ഡി.ടി.പി.സി സെക്രട്ടറി ബീന സി.പി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

