ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : ബിജെപി നേതാവ്‌ അറസ്റ്റില്‍

ചെങ്ങന്നൂര്‍ : ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പ്‌ നടത്തിയ ബിജെപി നേതാവ്‌ പോലീസില്‍ കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്തംഗം സനു എന്‍ നായരാണ്‌ ചെങ്ങന്നൂരില്‍ കീഴടങ്ങിയത്‌. കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും വിശ്വസ്ഥന്‍ എന്ന്‌ പറഞ്ഞാണ്‌ സനുവും കൂട്ടരും പണം തട്ടിയത്‌. കേസിലെ മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന്‌ പോലീസ്‌ അറിയിച്ചു.

സനുഎന്‍ നായര്‍ക്കുപുറമേ ബുധനൂര്‍ സ്വദേശി രാജേഷ്‌ കുമാര്‍, എറണാകുളം വൈറ്റില സ്വദേശി ലെനിന്‍മാത്യു, എന്നിവരും പ്രതികളാണ്‌. മുഖ്യ പ്രതിയായ ലെനിന്‍മാത്യു എഫ്‌സിഐ ബോര്‍ഡംഗമാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ ബോര്‍ഡ്‌ വച്ച കാറില്‍ വന്നിറങ്ങുകയും ലക്ഷങ്ങള്‍ വാങ്ങി മടങ്ങുകയും ചെയ്യുന്നതാണ്‌ രീതി. പിന്നീട്‌ ഉദ്യോഗാര്‍ത്ഥികളെ ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ എഫ്‌സിഐ ഓഫീസുകള്‍ക്ക്‌ സമീപം താമസിപ്പിക്കും. കേന്ദ്ര മന്ത്രിമാരടക്കം ഉന്നതരുമായി അടുപ്പമുളളതിനാല്‍ നിയമനം വേഗത്തിലാകുമെന്നാണ്‌ പ്രതികള്‍ പലരോടും പറഞ്ഞിരുന്നത്‌.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പണം നഷ്ടമായവര്‍ചോദ്യം ചെയ്‌തു തുടങ്ങി ഇതോടെ പ്രതികള്‍ എഫ്‌സിഐയുടെ വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി. വമ്പന്‍ തട്ടിപ്പാണ്‌നടന്നതെന്ന്‌ മനസിലാക്കിയ ചിലര്‍ പോലീസിനെ സമീപിച്ചു. ചെങ്ങന്നൂര്‍ പോലീസില്‍മാത്രം 9 പരാതികള്‍ ലഭിച്ചു. 15 ലക്ഷം രൂപ വരെ നഷ്‌ടമായവരുണ്ട്‌. എഫ്‌സിഐയില്‍ എഞ്ചിനീയര്‍ മുതല്‍ പലതസ്‌തികകളില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ്‌ ലക്ഷങ്ങള്‍ തട്ടിയത്‌. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ്‌ കൂടുതല്‍പേര്‍ തട്ടിപ്പിന്‌ ഇരയായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →