ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല. കോവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു. ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നൽകിയിരിക്കുന്നത്.
നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ സുപ്രധാന ചുമതല നൽകിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. തുടർന്ന് ആരോഗ്യ വകുപ്പിൽ മറ്റൊരു ചുമതല നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സുപ്രധാന ചുമതലയിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ എത്തിയിരിക്കുകയാണ്.
കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജൻ ബെഡുകൾ, വെന്റിലേറ്റർ ഡേറ്റ, തുടങ്ങിയവ ആഴ്ചയിൽ റിവ്യു ചെയ്യുക എന്നതാണ് കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറുടെ പധാന ചുമതല. ഇക്കാര്യം പരിശോധിക്കാൻ ഒരു സംഘം തന്നെയുണ്ട്. ഈ സംഘത്തിന്റെ തലവനാണ് ശ്രീരാം വെങ്കിട്ടരാമൻ.

