കോവിന്‍ ലോകരാജ്യങ്ങളുമായി പങ്കിടുമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളുമായി എല്ലാ വിഭവങ്ങളും പങ്കിടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം മാനവികതയ്ക്കും മനുഷ്യരാശിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും വേണം എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്ന ഇന്ത്യയുടെ ദര്‍ശനത്തിന് അനുസൃതമായി, കോവിഡ് വാക്സിനേഷന്‍ പ്ലാറ്റ്ഫോം കോവിന്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി മാറ്റാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കാനഡ, മെക്‌സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട തുടങ്ങി 50 ഓളം രാജ്യങ്ങള്‍ വാക്‌സിനേഷനായി ഇന്ത്യ ഉപയോഗിക്കുന്ന കോവിന്‍ അപ്ലിക്കേഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കോവിന്‍ പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ ആവിശ്യമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കും. കൊവിന്‍ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളോടെ, ഡെവലപ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാകുന്ന പാക്കേജാണ് ‘ആരോഗ്യ സേതു’ ആപ്ലിക്കേഷന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റ ദിവസം 9 ദശലക്ഷം പേര്‍ക്കു നല്‍കിയതുള്‍പ്പെടെ, 350 ദശലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കോവിന്‍ വഴി ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് ഇതു തെളിയിക്കാന്‍ വെറും കടലാസു തുണ്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ഇതെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള രാജ്യങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കാമെന്ന പ്രത്യേകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു ഭൂമി, ഒരേ ആരോഗ്യം’ എന്ന സമീപനത്തോടെ മുന്നോട്ടുപോകുന്ന മാനവരാശി തീര്‍ച്ചയായും ഈ മഹാമാരി അതിജീവിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →