പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായ് നിയമസഭ ചേര്‍ന്നപ്പോഴാണ് നാടകീയരംഗങ്ങള്‍.
ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്.
അഞ്ചുമിനിട്ടോളം പ്രസംഗം നിര്‍ത്തിവെച്ച ഗവര്‍ണര്‍ വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബി ജെ പി അംഗങ്ങള്‍ വീണ്ടും ബഹളം തുടങ്ങി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. സ്പീക്കർ ബിമൻ ബാനർജിയും മുഖ്യമന്ത്രി മമതാ ബാനർജിയും അദ്ദേഹത്തെ അനുഗമിച്ചു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

