കാസര്‍കോട്‌ -കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലനാമങ്ങള്‍ മാറ്റുന്നതില്‍ എതിര്‍പ്പുമായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

ബെംഗളൂരു : കാസര്‍കോട്‌ ജില്ലയില്‍ കര്‍ണാടകത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഏതാനം സ്ഥങ്ങളുടെ പേരുകള്‍ മലയാള ശൈലിയിലേക്ക്‌ മാറ്റുന്നതിന്‌ കേരളം നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതില്‍ എതിര്‍പ്പുമായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. കേരള സര്‍ക്കാര്‍ നീക്കം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോരിറ്റിയും, കര്‍ണാടക വികസന അതോരിറ്റിയും രംഗത്തുവന്നു.

കാസര്‍കോട്‌, മഞ്ചേശ്വരം മേഖലയില്‍ കന്നഡികരും മലയാളികളും ഒരുമിച്ചുതാമസിക്കുന്നതിനാല്‍ നിലവിലെ പേരുമാറ്റ തീരുമാനം ശരിയല്ലെന്ന്‌ മുഖ്യമന്ത്രി അഭിപ്രയപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് കര്‍ണാടക അതിര്‍ത്തിമേഖല വികസന അതോരിറ്റി ചെയര്‍പേഴ്‌സണ്‍ സി.സോമശേഖര്‍ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഈ തീരുമാനം പ്രാദേശിക തലത്തിലുളളതായിരിക്കാമെന്നും എന്നാല്‍ കേരള മുഖ്യമന്ത്രി ഇതിലിടപെടണമെന്നുമാണ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്‌. പേരുമാറ്റാനുളള നീക്കത്തെക്കുറിച്ച്‌ കര്‍ണാടക വനം, സാസ്‌കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അരവിന്ദ്‌ ലിംബാവലിയും യദിയൂരപ്പക്ക്‌ കത്തെഴുതി. അവിടത്തെ പ്രദേശവാസികള്‍ നൂറ്റാണ്ടുകളായി കന്നഡ സംസാരിക്കുന്നവരും കന്നഡ സംസ്‌കാരം പിന്തുടരുന്നവരുമാണെന്നും പ്രദേശവാസികളുടെ സംസ്‌കാരവുമായി സ്ഥലനാമം ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. കേരള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാമെന്നു ലിംബാവലി പറഞ്ഞു.

കേരള സര്‍ക്കാര്‍ ഇക്കാര്യം പ്രദേശവാസികളുമായി ചര്‍ച്ച ചെയ്യണമെന്നും അവരുടെ അഭിപ്രായം സ്വീകരിക്കുകയും വേണമെന്നും , കന്നഡ സംസ്‌കാരം സംരക്ഷിക്കുന്നതിനുളള നീക്കമെന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ലിംബാവലി കത്തില്‍ വ്യക്തമാക്കി.

മഞ്ചേശ്വര,ബേഡഡുക്ക, കാറട്‌ക, മദ്ദൂരു, മല്ല, ഹൊസദുര്‍ഗ, കുബളെ, പിലികുഞ്ചെ, ആനേബാഗിലു, നെല്ലികിഞ്‌ജ, ശശിഹിത്‌ലു, എന്നീ സ്ഥനാമങ്ങളാണ്‌ യഥാക്രമം മഞ്ചേശ്വരം, ബേഡകം,കാഡഗം, മദ്ദൂര്‍, മല്ലം, പുതിയകോട്ട,കുമ്പള,പുലിക്കുന്ന്‌, ആനേബാഗില്‍, നെല്ലിക്കുന്ന്‌ ശൈവളപ്പ്‌ എന്നിങ്ങനെ മാറ്റാന്‍ ഉദ്ദേശിക്കുന്നത്‌. ഇതേവിഷയത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് .ഡി.കുമാര സ്വാമി കേരള സര്‍ക്കാരിന്‌ കത്തയക്കുകയും ബിജെപി എംപി പ്രതാപ്‌ സിംഹ ഉള്‍പ്പെടയുളളവര്‍ വിഷയത്തിലിടപെടുകയും കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പടുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →