അഹമ്മദാബാദ് എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദിലെ എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്.

ലാളിത്യത്തിന്റെയും ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ  പ്രതീകമായും സെന്‍ ഗാര്‍ഡന്റെയും കൈസന്‍ അക്കാദമിയുടെയും സമര്‍പ്പണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും സ്ഥാപിക്കുന്നതില്‍, ഹിയോഗോ പ്രിഫെക്ചര്‍ തലവന്മാര്‍, പ്രത്യേകിച്ച്, ഗവര്‍ണര്‍ തോഷിസോള്‍ഡോയും ഹിയോഗോ അന്താരാഷ്ട്ര സംഘടനയും, നല്‍കിയ സംഭാവനയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന് പുതിയ ഊര്‍ജം പകര്‍ന്ന ഗുജറാത്തിലെ ഇന്തോ-ജപ്പാന്‍ സൗഹൃദ സംഘടനയെയും അദ്ദേഹം അഭിനന്ദിച്ചു.

‘സെന്‍’, ഇന്ത്യയുടെ ‘ധ്യാന്‍’ എന്നിവ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, പുറമെയുള്ള പുരോഗതിക്കും വളര്‍ച്ചയ്ക്കുമൊപ്പം ഉള്ളിലെ സമാധാനത്തിനും ഊന്നല്‍ നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. സെന്‍ ഗാര്‍ഡനില്‍ ഇന്ത്യക്കാര്‍ക്ക്, യുഗങ്ങളായി യോഗയിലൂടെ അനുഭവവേദ്യമായ, അതേ സമാധാനത്തിന്റെയും സമഭാവനയുടെയും ലാളിത്യത്തിന്റെയും നേര്‍ക്കാഴ്ച കണ്ടെത്താ നാകും. ബുദ്ധന്‍ ഈ ‘ധ്യാന്‍’, ഈ ജ്ഞാനോദയം ലോകത്തിന് നല്‍കി- പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, കൈസന്റെ ബാഹ്യവും ആന്തരികവുമായ അര്‍ത്ഥങ്ങള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അത് ‘മെച്ചപ്പെടുത്തല്‍’ മാത്രമല്ല ‘തുടര്‍ച്ചയായ മെച്ചപ്പെടുത്തലിന്’ ഊന്നല്‍ നല്‍കുന്നു.

മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഗുജറാത്ത് ഭരണസംവിധാനത്തില്‍ കൈസന്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി അനുസ്മരിച്ചു. 2004 ല്‍ ഗുജറാത്തിലെ ഭരണ പരിശീലനത്തില്‍ ഇത് അവതരിപ്പിച്ചു. മികച്ച സിവില്‍ സര്‍വീസുകാര്‍ക്കായി 2005ല്‍ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നടപടിക്രമങ്ങളുടെ പരിഷ്‌കരണത്തില്‍ ‘തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍’ പ്രതിഫലിച്ചു. ഇത് ഭരണത്തെ മികച്ച രീതിയില്‍ സ്വാധീനിച്ചു. ദേശീയ പുരോഗതിയില്‍ ഭരണനിര്‍വഹണത്തിന്റെ പ്രാധാന്യം തുടരുന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രിയായതിനുശേഷം, ഗുജറാത്തിലെ കൈസനുമായി ബന്ധപ്പെട്ട അനുഭവം പിഎംഒയിലേക്കും മറ്റ് കേന്ദ്ര വകുപ്പുകളിലേക്കും കൊണ്ടുവന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഓഫീസ് ഇടം പ്രസന്നമാക്കുന്നതിനും ഇടയാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെ പല വകുപ്പുകളിലും സ്ഥാപനങ്ങളിലും പദ്ധതികളിലും കൈസന്‍ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജപ്പാനുമായുള്ള വ്യക്തിപരമായ ബന്ധവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ജപ്പാനിലെ ജനങ്ങളോ ടുള്ള അടുപ്പം, അവരുടെ തൊഴില്‍ സംസ്‌കാരം, കഴിവുകള്‍, അച്ചടക്കം എന്നിവയെ അദ്ദേഹം പ്രശംസിച്ചു. ”ഗുജറാത്തില്‍ മിനി-ജപ്പാന്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന തന്റെ പ്രസ്താവന ജാപ്പനീസ് ജനതയെ സന്ദര്‍ശിക്കാനുള്ള ഊഷ്മളമായ അഭിവാഞ്ഛ ഉള്‍ക്കൊ ള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍’ വര്‍ഷങ്ങളായുള്ള ജപ്പാന്റെ ആവേശകരമായ പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഓട്ടോമൊബൈല്‍, ബാങ്കിംഗ് മുതല്‍ നിര്‍മാണം, ഔഷധമേഖല വരെ 135 ലധികം കമ്പനികള്‍ ഗുജറാത്തിനെ തങ്ങളുടെ ആസ്ഥാനമാക്കി മാറ്റി. സുസുക്കി മോട്ടോഴ്സ്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍, മിറ്റ്‌സുബിഷി, ടൊയോട്ട, ഹിറ്റാച്ചി തുടങ്ങിയ കമ്പനികള്‍ ഗുജറാത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. പ്രാദേശിക യുവാക്കളുടെ ശേഷീവികസനത്തിന് അവര്‍ സംഭാവന നല്‍കുന്നു. ഗുജറാത്തില്‍, മൂന്ന് ജപ്പാന്‍-ഇന്ത്യ നിര്‍മാണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സാങ്കേതിക സര്‍വകലാശാലകളുമായും ഐഐടികളുമായും ഒത്തുചേര്‍ന്ന് നൂറുകണക്കിന് യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നു. കൂടാതെ, ജെട്രോയുടെ അഹമ്മദാബാദ് വ്യവസായ പിന്തുണകേന്ദ്രം അഞ്ച് കമ്പനികള്‍ക്കുവരെ ഒരേസമയം പ്ലഗ് ആന്‍ഡ് പ്ലേ തൊഴിലിട സൗകര്യം നല്‍കുന്നു. നിരവധി ജപ്പാന്‍ കമ്പനികള്‍ക്ക് ഇത് പ്രയോജനപ്രദമാണ്. രസകരമായ മറ്റൊരു കാര്യം, സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങള്‍വരെ ശ്രദ്ധിക്കുന്നുവെന്ന നിലയില്‍, ജപ്പാനിലെ ജനങ്ങള്‍ ഗോള്‍ഫ് ഇഷ്ടപ്പെടുന്നുവെന്ന് അനൗപചാരിക സംഭാഷണത്തില്‍ മനസിലാക്കിയപ്പോള്‍, ഗുജറാത്തിലെ ഗോള്‍ഫ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്തിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാലത്ത് ഗോള്‍ഫ് കോഴ്സുകള്‍ ഗുജറാത്തില്‍ സാധാരണമായിരുന്നില്ല. ഇന്ന് ഗുജറാത്തില്‍ നിരവധി ഗോള്‍ഫ് കോഴ്‌സുകള്‍ ഉണ്ട്. അതുപോലെ, ഗുജറാത്തില്‍ ജാപ്പനീസ് ഭക്ഷണശാലകളും  ജാപ്പനീസ് ഭാഷയും പ്രചരിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

ജപ്പാനിലെ വിദ്യാലയ സമ്പ്രദായത്തെ അടിസ്ഥാനമാക്കി ഗുജറാത്തില്‍ വിദ്യാലയ മാതൃക സൃഷ്ടിക്കാനുള്ള ആഗ്രഹവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ആധുനികതയും ധാര്‍മ്മിക മൂല്യങ്ങളും കൂടിച്ചേര്‍ന്നതാണ് ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായം എന്നത് അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടോക്കിയോയിലെ തായ്‌മേയ് എലമെന്ററി സ്‌കൂളിലേക്കു നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിച്ചു.

ജപ്പാനുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള പൊതുവായ വീക്ഷണവും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ജപ്പാനുമായുള്ള പ്രത്യേക നയപരവും ആഗോളവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. പിഎംഒയിലെ ജപ്പാന്‍ പ്ലസ് സംവിധാനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ജപ്പാനിലെ നേതൃത്വവുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഗുജറാത്ത് സന്ദര്‍ശനവും അനുസ്മരിച്ചു. ഈ സന്ദര്‍ശനം ഇന്ത്യ- ജപ്പാന്‍ ബന്ധത്തിന് പുതിയ ആക്കം നല്‍കി. മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ആഗോള സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഇന്ത്യ-ജപ്പാന്‍ സൗഹൃദം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്, നിലവിലെ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും താനും ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വെല്ലുവിളികള്‍ നമ്മുടെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കൈസന്‍, ജാപ്പനീസ് തൊഴില്‍ സംസ്‌കാരം ഇന്ത്യയില്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്നും ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യവസായ ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശ്രീ മോദി ആഹ്വാനം ചെയ്തു.

ടോക്കിയോ ഒളിമ്പിക്‌സിന് ജപ്പാനും ജപ്പാനിലെ ജനങ്ങള്‍ക്കും ശ്രീ മോദി ആശംസകള്‍ നേരുകയും ചെയ്തു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →