കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രെതിരെ കേസെടുക്കാന്‍ ഉത്തരവ്. കല്പറ്റ കോടതിയുടേതാണ് ഉത്തരവ്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ വാസിന്റെ ഹര്‍ജി പരിഗണിച്ചാണ് 16/06/21 ബുധനാഴ്ചത്തെ കോടതി നടപടി. സ്ഥാനാര്‍ത്ഥിയാവാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന പരാതിയില്‍ കേസെടുക്കണമെന്നാണ് നിര്‍ദേശം.
എന്‍ഡിഎയില്‍ ചേരാന്‍ സികെ ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) ട്രഷറര്‍ പ്രസീത അഴീക്കോടാണ് രംഗത്തെത്തിയത്. പത്തുലക്ഷം രൂപയാണ് സുരേന്ദ്രന് കൈമാറിയത്. എന്നാല്‍, ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി പ്രസീത നടത്തിയ സംഭാഷണം ഉള്‍പ്പെടെ പുറത്ത് വിട്ടായിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ സി.കെ.ജാനു നിഷേധിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി പത്രിക നല്കിയ കെ. സുന്ദയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലില്‍ നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന് നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇതില്‍ നടപടി പുരോഗമിക്കെയാണ് പുതിയ കേസ്.

