വ്യാജ രേഖകള്‍ ചമച്ചു; വയനാട്ടിൽ മൂന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

മാനന്തവാടി: വയനാട്ടില്‍ വ്യാജ രേഖകള്‍ ചമച്ചതിന് മൂന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വൈത്തിരി മുന്‍ തഹസീല്‍ദാര്‍ ബി അഫ്സല്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ കെ ജി രണകുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് എ പി സിജേഷ് കുമാര്‍ എന്നിവരെയാണ് 15/06/21 ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്. ഭൂപരിഷ്‌ക്കരണ നിയമവുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതിനാണ് നടപടി.

തോട്ടഭൂമി എന്ന നിലയില്‍ ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഭൂമിക്ക് തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ടതല്ലെന്ന കള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് വൈത്തിരി താലൂക്കില്‍ ജോലി ചെയ്തിരുന്ന മൂന്നു റവന്യു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. വൈത്തിരി ഭൂരേഖാ തഹസീല്‍ദാരായിരുന്ന ബി അഫ്സല്‍, ഡപ്യുട്ടി തഹസീല്‍ദാര്‍ കെജി രണകുമാര്‍, സെക്ഷന്‍ ക്ലാര്‍ക്ക് എപി സിജേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

വ്യാജമെന്ന സംശയം ഉന്നയിച്ച് രണ്ടു ഫയലുകള്‍ വൈത്തിരി പഞ്ചായത്തില്‍ നിന്ന് താലൂക്ക് ഓഫീസിലേക്ക് മടക്കിയതാണ് വഴിത്തിരിവായത്. ഇതില്‍ ഒരു ഫയല്‍ വ്യാജമാണെന്നും മറ്റേത് തഹസില്‍ദാര്‍ വ്യാജസാക്ഷ്യത്തോടെ അനുവദിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 2021 ഫിബ്രവരി വരെ വൈത്തിരി ഭൂരേഖാ തഹസില്‍ദാറായിരുന്ന ബി. അഫ്‌സലാണ് ഈ കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെച്ചിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിലും ബി. അഫ്‌സലിന്റെ ഒപ്പുതന്നെയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് റവന്യൂവകുപ്പിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ബി അഫ്‌സല്‍ സമാനമായ കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി.

ക്രമക്കേടുകള്‍ നടന്ന കാലത്ത് വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന കെജി രണകുമാറും കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഈ വിഭാഗത്തിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന സിജേഷ് കുമാറും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങി ത്ട്ടിപ്പിനു കൂട്ടു നിന്നെന്നാണ് കണ്ടെത്തല്‍. രണ കുമാറിനെയും സിജേഷിനെയും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും കണ്ണുര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന അഫ്സലിനെ കളക്ടറുടെ ശുപാര്‍ശ പ്രകാരം ലാന്‍ഡ് റവന്യു കമ്മീഷണറുമാണ് സസ്പെന്‍ഡ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →