ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ, ബീറ്റ വേരിയന്റുകളിൽ നിന്ന് കോവാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-പൂനെ, ഭാരത് ബയോടെക് എന്നിവയുടെ ഗവേഷകർ ഒരു പ്രീ-പ്രിന്റ് വർക്കിൽ അവകാശപ്പെട്ടു.
രാജ്യത്തെ കോവിഡ് -19 രണ്ടാം തരംഗത്തിന് പ്രധാനമായും ഉത്തരവാദിയായ കൊറോണ വൈറസ് വേരിയന്റാണ് B.1.617.2 എന്ന ‘ഡെൽറ്റ’.
അതേസമയം, കോവാക്സിൻ 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്നും നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി.
ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ധ വിശകലനങ്ങൾക്കായി പ്രമുഖ ശാസ്ത്ര ജേർണലുകൾക്ക് നൽകും. തുടർന്ന് പൂർണ ലൈസൻസിന് അപേക്ഷിക്കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും കോവാക്സിൻ നിർമാതാക്കൾ വ്യക്തമാക്കി.
വാക്സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത്. കോവിഷീൽഡാണ് മെച്ചമെന്ന നിലയിലുള്ള ഗവേഷണ റിപ്പോർട്ടുകളെ ഭാരത് ബയോടെക് തള്ളി. കൂടുതൽ ആന്റിബോഡി കോവിഡിനെതിരായി ഉൽപ്പാദിപ്പിക്കുന്നത് കോവിഷീൽഡാണെന്ന പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡിനെതിരായ മോണോക്ലോണൽ ആന്റിബോഡി ചികിത്സ രണ്ട് രോഗികളിൽ ഫലപ്രദമായതായി ഡൽഹിയിലെ ഗംഗാറാം ആശുപത്രി അവകാശപ്പെട്ടിരുന്നു.

