മാനന്തവാടി: എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു രംഗത്തു വന്നു.
ജനാധിപത്യ രാഷ്ട്രീയ പാർടി ട്രഷററായ പ്രസീത അഴീക്കോടിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് സികെ ജാനു പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. ഇത്തരമൊരു കാര്യം ചെയ്യണമെങ്കില്‍ തനിക്ക് ഇടനിലക്കാരിയുടെ ആവശ്യം ഇല്ലെന്നും സികെ ജാനു വ്യക്തമാക്കി.
”പ്രസീതയാണ് ട്രഷറര്‍, പാര്‍ട്ടിയെന്ന നില വിട്ട് ഇപ്പോള്‍ വ്യക്തിഹത്യയാണ് നടക്കുന്നത്. ശരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല. അതിനുള്ള അറിയും കഴിവുമുണ്ട്. എന്നെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.’’ സി കെ ജാനു പറഞ്ഞു.
ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീകൊടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്ന ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത സുരേന്ദ്രനോട് പറയുന്നുണ്ട്.

