കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റിയാട്ടൂര്‍ സിപിഎം ബ്രഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.
രണ്ടുമാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രശാന്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. രണ്ടാഴ്‌ചകള്‍ക്കുശേഷം പ്രദേശത്തെ പത്താംക്ലാസ് വിദ്യാർത്ഥിനിയേയും ഇയാള്‍ സമാനമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
പ്രശാന്തിന്റെ അതിക്രമങ്ങള്‍ അറിഞ്ഞ നാട്ടുകാരനാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു ദിവസം മുമ്പ് മയ്യില്‍ പോലീസ് പ്രശാന്തിനെതിരെ പോക്‌സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തന്‍ ഒളിവില്‍ പോയി. ഭാര്യയും രണ്ട് കുട്ടികളുമുളള പ്രശാന്തന്‍ നിര്‍മ്മാണ തൊഴിലാളിയാണ് .സംഭവത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

