ന്യൂഡൽഹി: ലക്ഷദ്വീപ് പ്രശ്നത്തിൽ കേരള നിയമസഭക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി. വിഷയത്തിൽ നിയമസഭയിൽ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് എപി അബ്ദുള്ളക്കുട്ടി. ഈ പ്രമേയം ലക്ഷദ്വീപിലെ ജനങ്ങൾക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി 31/05/21 തിങ്കളാഴ്ച വ്യക്തമാക്കി.
കടലാക്രമണത്താൽ ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുകയാണ്. അതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അഡ്മിനിസ്ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എന്തു പരിഷ്കരണം വരുത്തണമെന്നത് കേന്ദ്രസർക്കാരിന്റെ അധികാരമാണ്. ബിജെപി വിരോധത്തിന്റെ പേരിൽ ഇതിൽ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവർത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ലക്ഷദ്വീപിന്റെ സംസ്കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

