ബംഗളൂരു: കോവിഡ് രണ്ടാം തരംഗത്തില്‍ ഒന്നിലധികം അവയവങ്ങളിലുണ്ടാവുന്ന നീര്‍ക്കെട്ട്(മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-എം.ഐ.എസ്.-സി) കുട്ടികളില്‍ വില്ലനായി എത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മാറിയശേഷം ആരോഗ്യം വീണ്ടെടുത്ത കുട്ടികളില്‍പ്പോലും മൂന്നോ നാലോ ആഴ്ചയ്ക്കുശേഷം ഒരു ലക്ഷണവുമില്ലാതെ ഈ അവസ്ഥ കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു. കര്‍ണാടകയില്‍ കോവിഡ് മാറിയ അഞ്ച് ശതമാനം കുട്ടികളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ അസുഖബാധിതരാവുന്ന കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ നിരീക്ഷണവും ചികിത്സയും ആവശ്യമായി വരുമെന്നാണ് പറയപ്പെടുന്നത്.
മാര്‍ച്ച് 12 ന് ആരംഭിച്ച രണ്ടാം തരംഗത്തതിനുശേഷം 48,910 പുതിയ ചൈല്‍ഡ് കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗരത്തിലെ പ്രധാന ആശുപത്രികളില്‍ കഴിഞ്ഞ 15 ദിവസങ്ങളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ബാധിച്ച 10 മുതല്‍ രണ്ട് ഡസന്‍ വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതിനാല്‍ തന്നെ കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിംഹാന്‍സിലെ പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി രവി പറഞ്ഞു. 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ചര്‍മ്മത്തില്‍ കുരുക്കള്‍, കഠിനമായി ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, കണ്ണുകള്‍ ചുവക്കുക, ചുണ്ടിന്റെയും നാവിന്റെയും നിറം മാറുക, തലവേദന, കൈക്കും കാലിനും വേദന, തലകറക്കം എന്നിവയാണ് പൊതുവായി കാണുന്ന ലക്ഷണങ്ങള്‍.ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ 12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇമ്മ്യൂണോളജി ആന്‍ഡ് റൂമറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. സാഗര്‍ ഭട്ടാദ് പറഞ്ഞു.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) കണക്കുകള്‍ പ്രകാരം കര്‍ണാടകയിലെ 2,958 ശിശുരോഗവിദഗ്ദ്ധരില് 57% പേര് കേന്ദ്രീകരിച്ചിരിക്കുന്നത് ബെംഗളൂരു, മൈസുരു, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലാണ്. അതിനാല്‍ തന്നെ ഗ്രാമീണ പ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര ചികില്‍സ കിട്ടാതിരാക്കാനുള്ള സാധ്യത കൂടുതലാണ്. ശ്വസനസംബന്ധമായ ലക്ഷണങ്ങള്‍ പോലുമില്ലാതെ നീര്‍ക്കെട്ട് പ്രകടമാവുന്നത് വലിയഭീഷണിയാണ്. രോഗബാധ ആര്‍ക്കും മനസ്സിലാകില്ല. ആഴ്ചകള്‍ക്കുശേഷം ശരീരത്തില്‍ പ്രകടമാവു എന്നതാണ് ഇ രേഗം ഉയര്‍ത്തുന്ന മറ്റൊരു വെ്ല്ലുവിളിയെന്നും ഡോക്ടര്‍ പറഞ്ഞു.

