കൊല്ലം: കൊല്ലം അസീസിയാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പോലീസ് തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിനുളളില്‍നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അദ്ധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് പരീക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പോലീസ് ശേഖരിക്കും.
2021 ജനുവരിയില്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന എംബിബിഎസ് പരീക്ഷയിലാണ് ആരോപണം. നബില്‍ സാജിദ്, പ്രണവ് ജി മോഹനന്, മിഥുന് ജംസിന് എന്നീ വിദ്യാര്‍ത്ഥികള്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചതായി ആരോഗ്യ സര്‍വകലാശാല കണ്ടെത്തിയിരുന്നു. സര്‍വകലാശാല നിര്‍ദ്ദേശ പ്രകാരം കോളേജ് അധികൃതര്‍ നല്കിയ പരാതിയില്‍ വിദ്യാര്ത്ഥികള്ക്കെിരെ വ്യാജ രേഖ ചമക്കലും വഞ്ചനയും ഉള്‍പ്പെടയുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. .ഇതിനുപിന്നാലെയാണ് അന്വേഷണം അദ്ധ്യാപകരിലേക്കും ജീവനക്കാരിലേക്കും നീട്ടാന്‍ പോലീസ് തീരുമാനിച്ചത്.
ഇതിനായി പീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി മറ്റാരോ എഴുതിയ ഉത്തര കടലാസുകള്‍ സര്വകലാശാലയിലേക്കയച്ച പരീക്ഷാ പേപ്പറുകളില്‍ തിരുകി കയറ്റുകയായിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം. സമീപകാലത്ത് ഇവിടെ മറ്റേതെങ്കിലും പരീക്ഷകളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. മുഴുവന്‍ തെളിവുകളും ശേഖരിക്കുന്ന മുറക്ക് വിദ്യാർത്ഥികളുടെ അറസ്റ്റും ഉണ്ടാകും .എന്നാല്‍ പരീക്ഷാ സുപ്രണ്ട് ഡോ. കെജി പ്രകാശിനെ സസ്പെന്‍ഡ് ചെയ്ത ആശുപത്രിമേനേജ്മെന്റ് പരീക്ഷാഹാളില്‍ ആള്‍മാറാട്ടം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഉറച്ചുനില്‍ക്കുന്നത്.

