ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള് സംബന്ധിച്ചുളള കണക്കുകള്‍ യഥാര്ത്ഥമല്ലെന്നുളള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് തളളി കേന്ദ്ര സര്‍ക്കാര്‍. പ്രസ്തുത റിപ്പോര്‍ട്ട് തെളിവുകളുടെ അടിസ്ഥാനത്തിലുളളതല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും, രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവനും നീതി ആയോഗ് അംഗവുമായ ഡോ.വികെ പോള്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് മരണങ്ങള് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്നു ലക്ഷത്തേക്കാള്‍ മൂന്നിരട്ടിയോളം അധികം വരുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചത്. സീറോ സര്‍വേ ഫലങ്ങളുടെയും ആന്റിബോഡി ടെസ്റ്റ് ഫലങ്ങളെയും അടിസ്ഥാനപ്പെടുത്തി ആയിരുന്ന ലേഖനം.
42 ലക്ഷംവരെ മരണങ്ങള് രാജ്യത്ത് നടന്നിട്ടുണ്ടാവാം എന്ന് ലേഖനത്തില്‍ വിലയിരുത്തിയിരുന്നു. മഹാമാരിയുടെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുളളതാണ് ഔദ്യോഗിക കണക്കുകളെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലാണ് നീതി ആയോഗ് അംഗം വിശദീകരണവുമായി രംഗത്തെത്തിയത്. കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയില്‍ പോസിറ്റീവായവരെക്കാള് വളരെ കൂടുതലാവാം എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ മരണങ്ങളുടെ കാര്യം അങ്ങനെയല്ല. മരണങ്ങള് റിപ്പോര്‍ട്ടുചെയ്യപ്പെടാന്‍ വൈകിയിട്ടുണ്ടാവാം എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം വൈകിച്ചതല്ല അതൊന്നും.
അഞ്ചുപേര്‍ പരസ്പരം സംസാരിച്ച് ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് അ്തെന്നും അദ്ദേഹം ആരോപിച്ചു. മരണക്കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനമാണ് നിലവിലുളളതെന്നും പ്രസ്തുത മാധ്യമം അത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നെന്നും ഡോ. വികെ പോള്‍ പറഞ്ഞു.
അതിനിടെ കഴിഞ്ഞ 20 ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 20 സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. രാജ്യത്ത കോവിഡ് രണ്ടാം തരംഗം കുറഞ്ഞുവരുന്നതായിട്ടാണ് സൂചനകള്‍. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാലും കേസുകള്‍ കുറയുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

