ആലപ്പുഴ : ന്യൂനമർദ്ദം മൂലം കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. അടിയന്തിര സഹായം എന്ന നിലയ്ക്കാണ് ഈ തുക വിവിധ താലൂക്കുകൾക്കായി വിഭജിച്ചു നൽകിയിരിക്കുന്നത്. ജില്ലയിൽ കൂടുതൽ സഹായം അനുവദിക്കുന്നതിനായി മൂന്നര കോടി രൂപയും സർക്കാരിനോട് അവശ്യപ്പെട്ടിട്ടുണ്ട്.
അമ്പലപ്പുഴ താലൂക്കിന് 10 ലക്ഷം രൂപയാണ് വകുപ്പ് അടിയന്തിര സഹായമായി അനുവദിച്ചത്. മറ്റ് താലൂക്കുകളായ ചേർത്തല, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് എന്നിവടങ്ങളിൽ എട്ട് ലക്ഷം രൂപ വീതവും അനുവദിച്ചു. തുക അതത് താലൂക്കുകളിലെ തഹസീൽദാർമാർക്ക് കൈമാറി.
ഇതിന് പുറമേ മഴക്കാല കെടുതികളെ തുടർന്ന് മാറ്റി പാർപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വിവിധ താലൂക്കുകളിൽ ക്യാമ്പ് നടത്തുന്നതുമായി ബന്ധപെട്ട ചിലവുകൾക്കായി ആറ് താലൂക്കുകൾക്ക് മൂന്ന് ലക്ഷം രൂപ വീതവും ദുരന്ത നിവാരണ വകുപ്പ് ജില്ലയിൽ അനുവദിച്ചിരുന്നു.

