പത്തനംതിട്ട: പുലിയെ പിടിക്കാന്‍ അടിയന്തിരമായി കൂട് വയ്ക്കണം

പത്തനംതിട്ട: പുലിയെ പിടിയ്ക്കാന്‍  അടിയന്തിരമായി കൂട് വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലിയെ കണ്ട കുരുമ്പന്‍ മൂഴി പനങ്കുടന്ത മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് നടപടി. മൂന്നു വശവും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം രാത്രിയാണ് പറങ്കാ മുട്ടില്‍ യശോധരനും മകന്‍ മധുവും പുലിയെ  കണ്ടത്.  പുലി പട്ടിയെ കടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നവര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു. പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും നാട്ടുകാര്‍ ആകെ പരിഭ്രാന്തിയിലാണ്.

ഈ സാഹചര്യത്തിലാണ് ഒരു അപകടം ഉണ്ടാകുന്നതിന് മുമ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടിയ്ക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ഡിഎഫ്ഒയോട് എംഎല്‍എ ആവശ്യപ്പെട്ടത്. പ്രദേശത്തെ തോട്ടങ്ങളിലെ കാട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നാറാണംമൂഴി പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പിനും പൊലീസിനും നിര്‍ദേശം നല്‍കി.

പഞ്ചായത്തംഗം മിനി ഡൊമനിക്ക്, റേഞ്ച് ഓഫീസര്‍ കെ.എസ്. മനോജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാരന്‍ നായര്‍, ഊരുമൂപ്പന്‍ പൊടിയന്‍ കുഞ്ഞൂഞ്ഞ്, ജോജി ജോര്‍ജ്, അമല്‍ എബ്രഹാം, ഗോപി പുന്നൂര്, മോനച്ചന്‍ കൈപ്ലാവില്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →