ന്യൂഡൽഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയതായി ‘സമദർശി’ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏജൻസി വാർത്തകളെ ഉദ്ധരിച്ചാണ് ‘സമദർശി’ ആ വാർത്ത നൽകിയത്. പിന്നീട് ജനീവ പ്രസംഗം ശ്രദ്ധയിൽപെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.
ജനീവയിൽ നടന്ന യോഗത്തിൽ ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് ഇന്ത്യയെ വിമർശിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളിലും മരണങ്ങളിലും തങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നാണ് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ അഭിപ്രായപ്പെട്ടത്. രാജ്യത്ത് കൂട്ടംചേരലുകൾ കുറയ്ക്കാനും വാക്‌സിൻ ഉത്പാദനം വിജയിപ്പിക്കാനും സർക്കാർ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ഇന്ത്യയിൽ ഉണ്ടാകുന്ന കൊവിഡ് വ്യാപനത്തിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു.

