കോവിഡ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള ‘പ്രാണ’ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

തൃശൂര്‍: കോവിഡ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക്‌ പൈപ്പലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ്‌ ‘പ്രാണ.’ ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക്‌ അരികിലേക്കാണ്‌ ഓക്‌സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ്‌ പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്‌. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ്‌ ചെലവ്‌ വരുക. കഴിഞ്ഞവര്‍ഷം കോവിഡ്‌ ചികിത്സ ആരംഭിക്കുന്ന സമയത്ത്‌ സിലണ്ടര്‍ വഴിയാണ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കിയിരുന്നത്‌.

പ്രാണ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക്‌ ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ട്‌ നടനും എംപിയുമായ സുരേഷ്‌ഗോപിയും പദ്ധതിയുടെ ഭാഗമായി. ഒരു വാര്‍ഡിലെ 64 കിടക്കകളിലേക്കുളള സംവിധാനം ഏര്‍പ്പെടുത്താനായുളള ചെലവുകള്‍ വഹിച്ചത്‌ സുരേഷ്‌ ഗോപിയാണ്‌. 7.6 ലക്ഷം രൂപയാണ്‌ ഇതിനായുളള ചെലവ്‌. കാറപകടത്തില്‍ മരണമടഞ്ഞ തന്റെ മകളുടെ പേരില്‍ സുരേഷ്‌ ഗോപി വര്‍ഷങ്ങളായി നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്‌ ഈ സംവിധാനം ആശുപത്രിക്ക്‌ നല്‍കിയത്‌. ഇതിനായി തന്റെ എംപി ഫണ്ട്‌ ഉപയോഗിച്ചിട്ടില്ല. ഒരു കോവിഡ്‌ രോഗിപോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്തോടെയാണ്‌ പദ്ധതിയുടെ ഭാഗമായതെന്ന്‌ ചെക്ക്‌ കൈമാറുന്ന വേളയില്‍ സുരേഷ്‌ ഗോപി പറഞ്ഞു.

Share
അഭിപ്രായം എഴുതാം