അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പോലീസ്

അമൃത്സര്‍:അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പോലീസ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്.പ്രാവിന്റെ കാലില്‍ ബന്ധിച്ച കടലാസ് കഷണം കണ്ടെത്തിയിട്ടുണ്ട്.

2021 ഏപ്രില്‍ 17ന് വൈകിട്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുളള ബോര്‍ഡര്‍ പോസ്റ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരിക്കെ കോണ്‍സ്റ്റബിള്‍ നീരജ് കുമാറാണ് പ്രാവിനെ കണ്ടെത്തിയത്. പ്രാവിനെ പിടികൂടിയ കോണ്‍സ്റ്റബിള്‍ ഉടന്‍തന്നെ പോസ്റ്റ് കമാന്‍ഡര്‍ ഓംപാല്‍ സിംഗിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രാവിന്റെ കാലില്‍ പശ കൊണ്ട് ഒട്ടിച്ച നിലയില്‍ വെളള പേപ്പര്‍ കണ്ടെത്തിയത്. പേപ്പറില്‍ ഒരു നമ്പര്‍ എഴുതിയിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമൃത്സറിലെ കഹന്‍ഗാര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലയില്‍ കറുത്തനിറമുളള വെളുത്ത പ്രാവെന്നാണ് എഫ്‌ഐആറില്‍ വിവരിച്ചിരിക്കുന്നത്. കണ്ടെടുത്ത വസ്തുക്കളില്‍ വെളളക്കടലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവത്തില്‍ ചാരവൃത്തിക്കായി പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന മറ്റൊരു പ്രാവിനെ 2020 മെയില്‍ ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പിടികൂടിയിരുന്നു. കോഡ് ഭാഷയിലുളള സന്ദേശങ്ങള്‍ കൈമാറാന്‍ പ്രാവുകളെ ഉപയോഗിക്കുന്നത് അതിര്‍ത്തിയില്‍ പതിവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →