കണ്ണൂർ: സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന കാര്യം താന്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി 12/04/21 തിങ്കളാഴ്ച പറഞ്ഞു.
രതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം. സിപിഐഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയ കൊലക്കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലേയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസ് പ്രതികള്‍ സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഐഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ പൊലീസ് അന്വേഷണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

