കൂത്തുപറമ്പ്: കടവത്തൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ.
ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണെന്നും അവരെ കണ്ടാൽ തിരിച്ചറിയുമെന്നും മുഹ്സിൻ മാധ്യമങ്ങളോട് പറഞ്ഞു.
“ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണ്. മുഹ്‌സിൻ ആണോ എന്ന് ചോദിച്ച ശേഷമാണ് വെട്ടിയത്. അവരെ കണ്ടാൽ തിരിച്ചറിയും. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിൽ നടന്ന പ്രശ്‌നങ്ങളിൽ തനിക്ക് പങ്കില്ല” മുഹ്‌സിൻ പറഞ്ഞു.
06/04/21ചൊവ്വാഴ്ച യാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചയോടെ സിപിഐഎം – ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 07/04/21 ബുധനാഴ്ച പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

