’20 മക്കളുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റേഷന്‍ കിട്ടിയേനെ’; ദരിദ്ര കുടുംബങ്ങളില്‍ റേഷന്‍ തികയാത്തതിന് വിചിത്ര ന്യായവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്

ഡെറാഡൂണ്‍: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍ തികയാത്തതിന് വിചിത്രമായ ന്യായവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. ദരിദ്ര കുടുംബങ്ങളില്‍ കൂടുതല്‍ മക്കളുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റേഷന്‍ കിട്ടുമായിരുന്നുവെന്നാണ് തിരത് സിംഗ് പറഞ്ഞത്.

‘എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് യൂണിറ്റ് റേഷന്‍ വീതമാണ് അനുവദിച്ചത്. ഓരോ കുടുംബങ്ങളിലും പത്ത് പേരുണ്ടായിരുന്നെങ്കില്‍ 50 കിലോ റേഷന്‍ കിട്ടിയേനെ. എണ്ണം 20 ആയിരുന്നെങ്കില്‍ ഒരു ക്വിന്റല്‍ റേഷന്‍ കിട്ടിയേനെ. രണ്ട് കുട്ടികള്‍ക്ക് പകരം ഓരോ കുടുംബങ്ങളും 20 കുട്ടികളെ ജനിപ്പിച്ചിരുന്നെങ്കില്‍ റേഷന്‍ ഇരട്ടിയായേനെ’ റാവത്ത് പറഞ്ഞു.

200 വര്‍ഷം ഇന്ത്യയെ അടക്കി ഭരിച്ചവരാണ് അമേരിക്കയെന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അമേരിക്ക ഇന്ത്യയെ 200 വര്‍ഷത്തോളം അടിമയാക്കി ഭരിക്കുകയും മറ്റ് ലോകരാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ഇന്ത്യയിലേയും അമേരിക്കയിലേയും കൊവിഡ് വ്യാപനത്തെപ്പറ്റി സംസാരിക്കവെയാണ് റാവത്തിന്റെ വിവാദ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →