ആഡംബര ബസുകള്‍ക്ക്‌ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണ്ട

തിരുവനന്തപുരം: സ്വകാര്യ ആഡംബര ബസുകള്‍ക്ക്‌ സര്‍വീസ്‌ നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങള്‍‌ക്ക്‌ യഥേഷ്ടം ഓടാന്‍ അനുമതി നല്‍കി കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പുതിയ ഭേദഗതി കെഎസ്‌ആര്‍ടിസിക്ക്‌ വലിയ തിരിച്ചടിയാകും. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നല്‍കുന്ന ഓള്‍ ഇന്ത്യാ ടൂറിസ്‌റ്റ് ‌പെര്‍മിറ്റ്‌ എടുത്താല്‍ രാജ്യത്ത്‌ എവിടെയും ബസ്‌ ഉള്‍പ്പെടയുളള ടാക്‌സി വാഹനങ്ങള്‍ ഓടിക്കാം. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റില്‍ അപേക്ഷിച്ചാല്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം പെര്‍മിറ്റ്‌ ലഭിക്കും.

23 സീറ്റില്‍ കൂടുതലുളള എസി ബസിന്‌ മൂന്നുലക്ഷം രൂപയും നോണ്‍ ഏസിക്ക് 2 ലക്ഷം രൂപയും വാര്‍ഷിക പെര്‍മിറ്റ്‌ ഫീസ്‌ നല്‍കണം. 10 മുതല്‍ 23 വരെയുളള സീറ്റുകളുളള വാഹനങ്ങള്‍ക്ക്‌ 75,000രൂപയും നോണ്‍ എസിക്ക്‌ അരലക്ഷം രൂപയും നല്‍കണം. പെര്‍മിറ്റ്‌ വിതരണത്തിലൂടെ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുക ജിഎസ്‌ടി മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക്‌ വീതിച്ചുനല്‍കും.

ഓരോ വാഹനങ്ങളില്‍ നിന്നും പ്രത്യേകം നികുതി ഈടാക്കി കൊണ്ടിരുന്ന നിലവിലെ വ്യവസ്ഥയുമായി താരതമ്യ പെടുത്തുമ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി ഇടിയും. എന്നാല്‍ ഇത്‌ വിനോദ സഞ്ചാര മേഖലക്ക്‌ ഗുണകരമാകുമെന്നാണ്‌ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കേരളം തമിഴ്‌നാട്‌ കര്‍ണാടക ഉള്‍പ്പടെയുളള സംസ്ഥാനങ്ങളുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ ജൂലായിലാണ്‌ കരട്‌ പ്രസിദ്ധീകരിച്ചത്‌. ഏപ്രില്‍ 1 മുതല്‍ പുതിയ വ്യവസ്ഥ നടപ്പാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →