കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയ പിസി ചാക്കോയെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലെങ്കിൽ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാനാണ് എന്‍ഡിഎ ശ്രമമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ടുകൾ.
പി സി ചാക്കോയെ ബി ഡി ജെ എസ്സിലേക്ക് സ്വാഗതം ചെയ്യുന്നതായി തുഷാർ വെള്ളാപ്പള്ളി 11/03/21 വ്യാഴാഴ്ച പറഞ്ഞിരുന്നു. തുഷാറിന്റെ ഈ നീക്കം ബി ജെ പി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നാണ് സൂചന.
‘കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തില്‍ പാര്‍ട്ടിവിട്ട പി.സി ചാക്കോയെ എന്‍.ഡി.എ യിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കും. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണ്. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരും.’ എന്നായിരുന്നു തുഷാര്‍വെള്ളാപ്പള്ളിയുടെ എന്നായിരുന്നു തുഷാറിന്റെ പ്രതികരണം.
നേരത്തെ സിപിഐഎം വിട്ടെത്തിയ ജ്യോതിസ് ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ് ജ്യോതിസ്.
തെരഞ്ഞെടുപ്പില്‍ അരൂരിലേക്ക് ജ്യോതിസിനെ ഇടതുസ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കിയതോടെ ജ്യോതിസ് ബിഡിജെഎസില്‍ ചേരുകയായിരുന്നു. ഇതിന് പുറമേ കേരള കോണ്‍ഗ്രസില്‍ നിന്നു് വന്ന അജിത സാബു വൈക്കത്ത് സ്ഥാനാര്‍ത്ഥിയാണ്. ബിഡിജെഎസ് വഴിയാണ് അജിതയുടെ എന്‍ഡിഎയുടെ ഭാഗമായത്.
പാലക്കാട് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ എംഎല്‍എ ഗോപിനാഥിനേയും എന്‍ഡിഎയുടെ ഭാഗത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് രാജിക്ക് പിന്നാലെ ചാക്കോ അറിയിച്ചിരുന്നു.

