പൊന്നാനിയിൽ സ്ഥാനാർത്ഥി നിർണയ പ്രശ്നത്തിൽ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സിപിഐഎം, നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകും

പൊന്നാനി: പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയ പ്രശ്നത്തിൽ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സിപിഐഎം നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ല നേതൃത്വം 09/03/21 ചൊവ്വാഴ്ച രാത്രി വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്ന് സിപിഐഎം അറിയിച്ചു. നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പ്രാദേശികവികാരം തള്ളി ടിഎം സിദ്ധീഖിനെതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. മുന്‍പ് ശ്രീരാമകൃഷ്ണന്‍ മത്സരിച്ചപ്പോഴും സമാനമായ സമ്മര്‍ദ്ദം സിദ്ധീഖിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രതിഷേധം തണുപ്പിക്കാന്‍ കെടി ജലീലിനെ തവനൂരില്‍ നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന പ്രചരണവും സിപിഐഎം തള്ളി.

സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കഴിഞ്ഞദിവസം രംഗത്തെത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയായിരുന്നു പ്രകടനം. പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിന് പിന്നാലെ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഏറെ പ്രവര്‍ത്തിച്ച സിദ്ധിഖിനെ പരിഗണിക്കുക തന്നെ വേണം എന്ന് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെട്ടു. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് സിദ്ധിഖ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →