കാസർകോട്: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും. സംസ്ഥാനതലത്തില്‍ 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പുതിയതായി ശുചിത്വ പദവിലേക്ക് എത്തുന്നത്. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ അധ്യക്ഷയാകും.
പഞ്ചായത്തുതലത്തില്‍ നടത്തുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കും. ജില്ലയില്‍ വോര്‍ക്കാടി, എന്‍മകജെ, മീഞ്ച, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, മൂളിയാര്‍, കുമ്പടാജെ, കാറഡുക്ക, ബളാല്‍, വലിയ പറമ്പ എന്നീ പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുമാണ് രണ്ടാം ഘട്ടത്തില്‍ ശുചിത്വ പദവിക്കര്‍ഹമാകുന്നത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 20 പഞ്ചായത്തുകളും രണ്ടു നഗര സഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലുള്ള സംഘം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം, പൊതുശൗചാലയങ്ങള്‍, നിരത്തുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ വൃത്തി, മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും വലിച്ചെറിയുന്നവര്‍ക്കും എതിരെ സ്വീകരിച്ച നിയമ നടപടികള്‍, ജൈവ മാലിന്യങ്ങളുടെ സംസ്‌കരണം തുടങ്ങിയവയാണ് വിലയിരുത്തിയത്.
