സ്വത്ത് ഭാഗം വയ്ക്കുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാൻ വ്യവസ്ഥ വേണം ,സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍‌ തങ്ങളുടെ സ്വത്ത് മക്കള്‍ക്കോ, മറ്റുള്ളവര്‍ക്കോ ഇഷ്ടദാനമായോ ഭാഗ ഉടമ്പടിയായോ നല്‍കുമ്പോള്‍, സ്വത്ത് സ്വീകരിക്കുന്നയാള്‍ ​അടിസ്ഥാന സൗകര്യങ്ങളടക്കം നല്‍കി അവരെ സംരക്ഷിക്കണമെന്ന വ്യവസ്ഥ കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. വ്യവസ്ഥ ലംഘിച്ചാല്‍ വഞ്ചന,​ ബലാല്‍കാരം,​ കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കാമെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. 23/02/21 ചൊവ്വാഴ്ചയാണ് സുപ്രധാന വിധിയുണ്ടായത്.

കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ ഒരു കൂട്ടം പരാതികള്‍ കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ ഉത്തരവ് . സ്വത്ത് കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന സബ് രജിസ്ട്രാര്‍/രജിസ്ട്രാര്‍, സെക്ഷന്‍ 23ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. സ്വത്ത് വില്‍ക്കുന്നത് തടയിടാനാണിത്. മേല്‍പ്പറഞ്ഞ വ്യവസ്ഥയില്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രിബ്യൂണലിനെ സമീപിച്ച്‌ കരാര്‍ അസാധുവാക്കാം.

സ്വത്ത് കൈക്കലാക്കിയ ശേഷം വൃദ്ധരായ മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാന്‍ കൃത്യമായ നിയമമുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അത്തരക്കാരെ ആദ്യം ജയിലില്‍ അടയ്ക്കണമെന്നും, ശിക്ഷയൊക്കെ പിന്നീടുള്ള നടപടിയാണെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →