വന്യമൃഗ ശല്യത്തിനെതിരെ കാര്‍ബൈഡ്‌ ഗണ്ണുമായി ബിജു

ചാലക്കുടി: തുമ്പൂര്‍മൂഴിക്കാരന്‍ ബിജുവിന്റെ കയ്യിലെ തോക്ക്‌ ശബ്ദിച്ചു തുടങ്ങിയാല്‍ ഒരൊറ്റ കാട്ടുമൃഗവും കൃഷിയിടത്തില്‍ നില്‍‌ക്കില്ല. എല്ലാം പമ്പ കടക്കും. പക്ഷെ തോക്കിന്‌ ഉണ്ടയില്ലെന്നാതാണ്‌ പ്രത്യേകത. ശബ്‌ദം മാത്രമേ വരൂ. കാര്‍ഷിക സര്‍വകലാശാല വിത്തുല്‍പ്പാദന കേന്ദ്രത്തിലെ തൊഴിലാളിയാണ്‌ ബിജു.

ബിജുവിന്റെ തോക്കിലെ വെടിയൊച്ച കേട്ടാല്‍ എത്ര ക്രുദ്ധരായി വരുന്ന മൃഗങ്ങള്‍ പോലും തിരിച്ചോടും. കാതടപ്പിക്കുന്ന ശബ്ദമാണ്‌ ഇതില്‍ നിന്നും പുറത്തുവരുന്നത്‌. പിവിസി പൈപ്പുകള്‍ മൂന്നുതരത്തില്‍ ഘടിപ്പിച്ചാണ്‌ ബിജു തോക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പിന്‍ഭാഗത്തെ അടപ്പ്‌ തുറന്ന്‌ അതില്‍ അല്‍പം കാര്‍ബൈഡും വെളളവും നിറച്ചശേഷം ഇത്‌ പഴയപടിയാക്കും. തുടര്‍ന്ന്‌ മറ്റൊരുഭാഗത്ത്‌ ഉറപ്പിച്ചിരിക്കുന്ന ഗ്യാസ്‌ അടുപ്പിന്റെ ലൈറ്റര്‍ അമര്‍ത്തുന്നതോടെ വലിയ ഗുണ്ട്‌ പൊട്ടുന്നതിനേക്കാള്‍ ശബ്‌‌ദത്തില്‍ ബിജുവിന്റെ തോക്കില്‍ നിന്നും ശബദ്ം പുറത്തുവരും. വന്യമൃഗ ശല്ല്യം രൂക്ഷമായപ്പോള്‍ വനപാലകരാണ്‌ ബിജുവിന്‌ ഈ വിദ്യ ഉപദേശിച്ചത്‌. ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയ തോക്കുകള്‍ ഇപ്പോള്‍ തുമ്പൂര്‍മൂഴിയിലെ പലവീടുകളിലും ഉണ്ട്‌. ഏതാനം ആഴ്‌‌ചകളായി ഇവിടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്‌. പകല്‍ നേരങ്ങളില്‍ കുരങ്ങകളും ഇവരെ ശല്യപ്പെടുത്തുന്നുണ്ട്‌. ഇതിനെല്ലാം പരിഹാരമാണ്‌ ബിജുവിന്റെ ഉണ്ടയില്ലാ തോക്ക്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →